Monday, January 19, 2009

മഴയോര്‍മ്മകള്‍


മഴക്ക് ജീവനുണ്ടെന്ന്
എന്നും തോന്നിയിരുന്നു
ഓരൊ മഴക്കും ഓരോ വികാരം
നിഷ്കളങ്കമായ കുസൃതി കാട്ടുന്ന
ചാറ്റല്‍മഴയില്‍ കൈവിരിച്ച്
തുള്ളികളിച്ച ബാല്യവും
Posted by Picasa
ഒരു കുടക്കീഴില്‍ നനഞ്ഞു
നീങ്ങിയ കൌമാരവും
നിറയൌവ്വനം പോലെ
പെയ്തിറങ്ങിയ നൂല്‍മഴയും
പെട്ടന്ന് ഭാവം മാറി
ആരോ പ്രകോപ്പിച്ച
പോലെ ഉറഞ്ഞു തുള്ളി
സംഹാരരുദ്രയായ്
ചീറിയടിച്ചു വന്ന മഴയും
ജീവതമായി തോന്നിയിരുന്നു..
പൊട്ടിച്ചിരിക്കുന്ന ചിരിപ്പിക്കുന്ന,
പൊട്ടിക്കരയുന്ന കരയിക്കുന്ന
മഴകള്‍‌ ധാരാളം പെയ്തൊഴിഞ്ഞു

മകനെ പ്രസവിച്ചന്നൊരു
മേയ്‌ മാസത്തില്‍ ഒരു മഴ
വന്നരുകില്‍ വന്ന്
നിര്‍ത്താതെ ചിരിച്ചിരുന്നു.

ഒരു ജൂലൈ മാസത്തില്‍
അച്ഛന്‍ യാത്രയായപ്പോള്‍
എന്നരികില്‍ ആ രാത്രി
ഒരു മഴ വന്നു തോരാത്ത
മിഴി നീരിറ്റിച്ചു നിന്നു!
കരയാനും ചിരിക്കാനും കൂട്ട്
വന്ന മഴയോര്‍മ്മകള്‍ക്ക് നന്ദി!

26 comments:

ജെ പി വെട്ടിയാട്ടില്‍ said...

ഞാനെന്റെ പാറുകുട്ടീനേം കൂട്ടി അങ്ങോട്ട് വരട്ടേ?

““ മഴക്ക് ജീവനുണ്ടെന്ന്
എന്നും തോന്നിയിരുന്നു
ഓരൊ മഴക്കും ഓരോ വികാരം
നിഷ്കളങ്കമായ കുസൃതി കാട്ടുന്ന
ചാറ്റല്‍മഴയില്‍ കൈവിരിച്ച്
തുള്ളികളിച്ച ബാല്യവും “”

ഈ വരികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഭാവുകങ്ങള്‍

ജെ പി @ തൃശ്ശിവപേരൂര്‍

തോന്ന്യാസി said...

മകനെ പ്രസവിച്ചന്നൊരു
മേയ്‌ മാസത്തില്‍ ഒരു മഴ
വന്നരുകില്‍ വന്ന്
നിര്‍ത്താതെ ചിരിച്ചിരുന്നു.

ഒരു ഇടവപ്പാതിക്കാലത്താണ് ഞാനും ലാന്‍ഡ് ചെയ്തത്. പിന്നെ ആദ്യമായി ബാലവാടിയില്‍ പോകുമ്പോഴും, സ്കൂളില്‍ പോകുമ്പോഴും,കോളജില്‍ പോകുമ്പോഴും എന്തിന് ഊട്ടീന്ന് ട്രാന്‍സ്ഫറായി ആണ്ടിപ്പട്ടീല്‍ വന്ന അന്ന് പോലും മഴയുണ്ടായിരുന്നു. ഇപ്പോ മനസ്സിലായോ ഞാനും മഴേം തമ്മിലുള്ള ബന്ധം.... ഈ മഴയോര്‍മ്മകള്‍ എനിക്ക് വല്ലാതെ ഇഷ്ടായി.....

Unknown said...
This comment has been removed by the author.
സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മഴ...അതിനെന്നും വിവിധ ഭാവങ്ങൾ ആണ്.പ്രണയിയ്ക്കുന്നവരുടെ മുന്നിൽ അതു കാൽ‌പ്പനികഭാവത്തോടെ ആർദ്രമായി മിഴികളയയ്ക്കുന്നു...കിടപ്പാടമില്ലാത്തവന്റെ മുന്നിൽ അത് സംഹാരരുദ്രയായി മാറുന്നു..കാലംതെറ്റാതെ എത്തുന്ന മഴ കർഷക മനസ്സുകളിൽ ആയിരം സ്വർണ്ണ വിത്തുകൾ വിതറുന്നു..ബാല്യത്തിൽ മഴ നമുക്ക് തുള്ളിക്കളിയ്ക്ജാനുള്ള കേളീരംഗമൊരുക്കുന്നു.ഓരോ പ്രവാസിയുടെ മനസ്സിലും മഴ ഗൃഹാതുരത്വമുയർത്തുന്ന നനുനനുത്ത ഓർമ്മച്ചിത്രമായി മാറുന്നു..

രൌദ്രഭാവമില്ലാതെ പെയ്യുന്ന മഴ എന്നും എന്റെ മനസ്സിൽ കുളിർമ്മ വിതറുന്ന നിരവധി ഓർമ്മകളെ കൊണ്ടുവരുന്നു.അത്തരം ഓർമ്മകളിലേയ്ക്കു വീണ്ടും തിരിച്ചു പോകാൻ മാണിക്യത്തിന്റെ ഈ മനോഹരമായ ചെറുകവിത സഹായിച്ചു..നന്ദി..

samvidanand said...

കരയാനും ചിരിക്കാനും കൂട്ട്
വന്ന മഴയോര്‍മ്മകള്‍ക്ക് നന്ദി!
samvidanand

കാപ്പിലാന്‍ said...

സന്തോഷത്തിന്റെയും ദുഖത്തിന്റെയും മഴചാര്‍ത്തുകള്‍.
നല്ല ഒരു കവിത എനിക്കിഷ്ടപ്പെട്ടൂ .

പുതിയ ബ്ലോഗിന്റെ ഉത്ഘാടനത്തിന് വേണ്ടപ്പെട്ടവരെ ഒക്കെ അറിയിക്കണ്ടെ :) .

ആ പുതച്ച് മൂടിയിരിക്കുന്ന ആ പെണ്ണിനെ മാറ്റണം .പകരം സന്തോഷത്തിന്റെ പൂക്കള്‍ വിരിയട്ടെ .

തേജസ്വിനി said...

എനിക്ക് കമെന്റായി കിട്ടിയതാ ഈ കവിത...അതുകൊണ്ട് ആദ്യം വായിക്കാനും പറ്റി...നല്ല കവിത...അങ്ങനെ പറഞ്ഞാല്‍ പോരാ..വളരെ നല്ലത്..

നിരക്ഷരൻ said...

മാണിക്യേച്ചീ..

മഴയെപ്പറ്റി പറഞ്ഞ് എന്റെ നിയന്ത്രണം തെറ്റിക്കരുത്. മഴ എനിക്കൊരു വീക്ക്‍നെസ്സാണ്.

മഴയെന്നാല്‍ ക്ലാര,ജയകൃഷ്ണന്‍,പപ്പേട്ടന്‍...ഇവരെയൊക്കെ ഓര്‍മ്മവരും.

jayanEvoor said...

മഴ...

ചന്നം പിന്നം ചാറിയും

കാറ്റിലടിച്ചുചിതറിയും

ചാക്കുനൂലായ് ഒഴുകിയും

ഭ്രാതിയെപ്പോലെ അലറിയും

സാന്ത്വനമായ് തഴുകിയും.....

എല്ലാവരേയും പോലെ എന്നെയും ഭ്രമിപ്പിക്കുന്നു.


നല്ല കവിത ചേച്ചി!

ബിന്ദു കെ പി said...

അച്ഛന്‍ യാത്രയായപ്പോള്‍
എന്നരികില്‍ ആ രാത്രി
ഒരു മഴ വന്നു തോരാത്ത
മിഴി നീരിറ്റിച്ചു നിന്നു!

ഈ വരികൾ ശരിക്കും കണ്ണു നനയിപ്പിച്ചു. അനുഭവം ഉള്ളതുകൊണ്ടാകാം

ബിന്ദു കെ പി said...

അച്ഛന്‍ യാത്രയായപ്പോള്‍
എന്നരികില്‍ ആ രാത്രി
ഒരു മഴ വന്നു തോരാത്ത
മിഴി നീരിറ്റിച്ചു നിന്നു!

ഈ വരികൾ ശരിക്കും കണ്ണു നനയിപ്പിച്ചു. അനുഭവം ഉള്ളതുകൊണ്ടാവാം..

K G Suraj said...

ഒരു മഴ നനഞ്ഞിരിക്കുന്നു...
രാസ്നാദിപ്പൊടിയെവിടേ ?????

K G Suraj said...

ഒരു മഴ നനഞ്ഞിരിക്കുന്നു...
രാസ്നാദിപ്പൊടിയെവിടേ

Malayali Peringode said...

പെയ്തിറങ്ങിയ ജീവിതമഴയെ ഓര്‍മിക്കാന്‍...
പെയ്തുതോരാതെ നില്‍ക്കുന്ന ‘തടസ്സങ്ങളെ’ ഓര്‍ക്കാന്‍...
മഴ നനഞ്ഞ്, വെള്ളം തട്ടിത്തെറുപ്പിച്ച്,
പോയിരുന്ന പള്ളിക്കൂടയാത്രയെ സ്മരിക്കാന്ന്,
ഈ പോസ്റ്റിനായി...

നന്ദി...
മഴയാശ്ശംസകള്‍!!

അനില്‍@ബ്ലോഗ് // anil said...

ചേച്ചീ,
വ്യത്യസ്ഥ ഭാവങ്ങളുമായി പിറന്ന മഴപ്പോസ്റ്റിനും ബ്ലോഗ്ഗിനും ബ്ലോഗ്ഗര്‍ക്കും ആശംസകള്‍

raj said...

ഒരു ജൂലൈ മാസത്തില്‍
അച്ഛന്‍ യാത്രയായപ്പോള്‍
എന്നരികില്‍ ആ രാത്രി
ഒരു മഴ വന്നു തോരാത്ത
മിഴി നീരിറ്റിച്ചു നിന്നു!
കരയാനും ചിരിക്കാനും കൂട്ട്-അമ്മ ആർദ്രമായ ഒരു സാമീപ്യമാണെങ്കിൽ അച്ഛൻ.. അച്ഛൻ.. ആ കാല്പാദങ്ങളിൽ തൊട്ടു വന്ദിച്ഛിട്ട് കൺകോണുകളിൽ ഉരുണ്ടിറങ്ങിയ നീർത്തുള്ളികളെ ആരും കാണാതെ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ.. പിന്നീട് ഒന്നും മിണ്ടാതെ പടിയിറങ്ങുമ്പോൾ...പിന്നിൽ പിന്തുടരുന്ന നാ‍ലു ശക്തിയേറിയ കണ്ണുകൾ.. അതെല്ലാം ഓർമ്മയിലേക്കു ഓടി വന്നു..

Senu Eapen Thomas, Poovathoor said...

മഴ എന്നും ഇഷ്ടപ്പെട്ട ഒന്നു തന്നെയായിരുന്നു. പുതു വര്‍ഷം സ്ക്കൂളിലേക്ക്‌ നനച്ച്‌ കൊണ്ട്‌ പോകുന്ന മഴ.... ശുഭ മുഹൂര്‍ത്തങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടാന്‍ മഴ, ദുഖ അവസരങ്ങളില്‍ നമ്മുടെ ദുഖത്തില്‍ പങ്കാളിയായി മഴ...അങ്ങനെ എല്ലാത്തിനും മഴ...

പിന്നെ മഴ, മഴ...മഴ,മഴ..മഴ വന്നാല്‍ വീട്ടില്‍ പോടാ...

മസ്ക്കറ്റില്‍ ഈ ആഴ്ച്ച ഒരു ഒന്ന് ഒന്നര മഴ പെയ്തു. ഇപ്പോള്‍ നല്ല തണുപ്പ്പ്പൂം.

ചേച്ചിയുടെ പുതിയ ബ്ലോഗിനും, കവിതയ്ക്കും, ഒക്കെയായി കാത്തിരിക്കുന്നു.

വികടശിരോമണി said...

നന്നായീട്ടോ,മാണിക്യേച്ചീ-ശരിക്കും.
പക്ഷേ ഒറ്റവായനയിൽ തന്നെ സുഗതകുമാരിയുടെ ‘രാത്രിമഴ’ഓർമ്മവന്നു-അനുകരണമെന്ന ആരോപണമല്ല,പ്രകടമായ സാമ്യം.
ബാല്യകൌമാരയൌവ്വനാവസ്ഥകളെ മഴയിലേക്ക് അധ്യാരോപിക്കുന്ന രീതിയിൽ തന്നെയുണ്ട് അത്.
ആശംസകൾ.

ഏറനാടന്‍ said...

മഴ എനിക്കും ഒരു വീക്ക്‌നെസ്സാണ്‌..
ബാല്യകാലത്ത്, നല്ല കോരിച്ചൊരിയുന്ന രാത്രിമഴയത്ത് വരാന്തയില്‍ ഇറങ്ങിനിന്ന് മുള്ളുമ്പോള്‍ ഉണ്ടാവുന്ന ആ ഒരു കുളിരു കോരിത്തരിപ്പ് ഇന്നും വേട്ടയാടാറുണ്ട്.

പാമരന്‍ said...

ഉഗ്രന്‍ ചേച്ചീ... മഴയോര്‍മ്മകള്‍!

mayilppeeli said...

മഴയോര്‍മ്മകള്‍ പങ്കുവച്ചതു വളരെ നന്നായി ചേച്ചീ.....മഴയോടൊത്തുവരുന്ന ഒരുപാടൊരുപാട്‌ ഓര്‍മ്മകള്‍ എനിയ്ക്കുമുണ്ട്‌....കരയിപ്പിയ്ക്കുന്നതും ചിരിപ്പിയ്ക്കുന്നതുമൊക്കെ.....ആശംസകള്‍....

എം.എസ്. രാജ്‌ | M S Raj said...

ഒരു പ്രണയമഴയില്‍ കുതിര്‍ന്നു നില്‍ക്കയാണു ഞാന്‍...

നാട്ടിലാണ്. ചില്ലറ തിരക്കുകള്‍. കവിത ഒറ്റനോട്ടമേ നോക്കിയുള്ളൂ. സുന്ദരം.
പിന്നെ വിശദമായി കണ്ടോളാം. :)

സസ്നേഹം,
എം.എസ്സ്. രാജ്

ചാണക്യന്‍ said...

പുതിയ പോസ്റ്റിന് ആശംസകള്‍.....

മഴ കവിത നന്നായി....

ബാല്യകാല ഓര്‍മ്മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നത് മഴക്കാലമാണ്.....

ഓടോ:ചിത്രത്തിലെ കുട്ടി കുഞ്ഞുമാണിക്യമാണോ മാണിക്യകുഞ്ഞാണോ...:)

Ranjith chemmad / ചെമ്മാടൻ said...

മനോഹരം ഈ മഴത്തുള്ളികള്‍...!!!
ഞാനിതിനൊരു കമന്റ് ആദ്യമിട്ടിരുന്നു!!! ആരു മുക്കി? ഗൂഗിളോ അതോ മാണിക്യമൊ?

അരൂപിക്കുട്ടന്‍/aroopikkuttan said...

ഒന്നൊന്നായെണ്ണിയെണ്ണി-
ത്തൊട്ടെണ്ണും ബ്ലോഗിതൊടുങ്ങിയാല്‍..


ഒടുങ്ങാതെ തുടരട്ടെ...

അനീഷ് രവീന്ദ്രൻ said...

മഴയെക്കുറിച്ച് ഇത്ര വരെ പത്മരാജന്റെ തുവാനത്തുമ്പികളിൽ ജയകൃഷൻ പറയുന്ന വാക്കുകളായിരുന്നു മുഴച്ച് നിന്നിരുന്നത്.

“അവൾ വന്നപ്പോഴൊക്കെയും മഴ പെയ്തിരുന്നു” അങ്ങിനെയെന്തൊ എന്ന് ക്ലാരയെക്കുറിച്ച്.

മഴയുടെ വിവിധ വികാരങ്ങളായി, ഹൃദയത്തുടുപ്പുകളായി ഇപ്പോൾ ഇതും...

മറക്കാതെ കുറിച്ചിട്ടിരിക്കുന്നു ഞാനും.